പത്തനംതിട്ട: ബൈക്ക് അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ പ്രവാസി മലയാളി യുവാവിന് ഒന്നരക്കോടിയിലധികം expat നഷ്ട പരിഹാരം നൽകാൻ ട്രൈബ്യൂണൽ. പ്രക്കാനം കുറ്റിപ്ലാക്കൽ വീട്ടിൽ കെഎം ബേബിയുടെ മകൻ അഖിൽ കെ ബേബി (24) ക്കാണ് നഷ്ടപരിഹാരം അനുവദിച്ചത്. മോട്ടോർ ആക്‌സിഡൻറ് ക്ലെയിം ട്രൈബ്യൂണൽ ജഡ്ജി ജി.പി. ജയകൃഷ്ണൻ ആണ് 1,58,76,192 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. 2017 ജൂലൈ 25 നാണ് അപകടം ഉണ്ടായത്. ഇലന്തൂർ – ഓമല്ലൂർ റോഡിൽ ഇലന്തൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിന് സമീപം വെച്ച് എതിരെവന്ന മറ്റൊരു മോട്ടോർ സൈക്കിൾ ഇടിച്ചാണ് അപകടം.ഗുരുതരമായി പരിക്കേറ്റ അഖിലിനെ ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. എന്നാൽ, അപകടത്തിൽനിന്ന് കാര്യമായ മുക്തി നേടാനായില്ലെന്ന് മാത്രമല്ല പരിക്ക് സ്ഥിരം വൈകല്യത്തിന് കാരണമാവുകയും ചെയ്തു.നട്ടെല്ലിനും മറ്റും സംഭവിച്ച ഗുരുതരമായ പരിക്ക് കാരണം 90% സ്ഥിരവൈകല്യം ഉണ്ടായതായി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കി.കോടതിയുടെ ഉത്തരവ് പ്രകാരം 1,02,49,444 രൂപ വിധിയും കേസ് ഫയൽ ചെയ്ത 14.03.2018 മുതൽ ഇന്നുവരെ 9% പലിശയും കോടതി ചെലവായ 6,17,333 രൂപ ഉൾപ്പടെ 1,58,76,192 രൂപ നൽകാനാണ് കോടതി വിധി ഉണ്ടായിട്ടുള്ളത്. അഭിഭാഷകൻ എൻ ബാബു വർഗീസ് മുഖേനെ ഫയൽ ചെയ്ത കേസിൽ രണ്ടാം എതിർ കക്ഷിയായ നാഷണൽ ഇൻഷുറൻസ് കമ്പനി പത്തനംതിട്ട ബ്രാഞ്ചിൽനിന്ന് ഒരു മാസത്തിനുള്ളിൽ തുക നൽകാനും കോടതി ഉത്തരവിലുണ്ട്. യുഎഇയിൽ ജോലിചെയ്തിരുന്ന അഖിൽ നാട്ടിൽ അവധിക്ക് വന്നപ്പോഴാണ് അപകടം സംഭവിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw