കുവൈറ്റിലെ മണി എക്സ്ചേഞ്ചുകൾക്ക് എക്സ്ചേഞ്ച് റേറ്റുകളിലെ ഏറ്റക്കുറച്ചിൽ മൂലം കഴിഞ്ഞ വർഷം നഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. കൂടാതെ അനധികൃത പണമിടപാടുകളും എക്സ്ചേഞ്ചുകളുടെ നഷ്ടത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു. കുവൈറ്റിലെ ജനസംഖ്യ അനുപാതത്തിൽ മുന്നിലുള്ള ഇന്ത്യയുടെയും, ഈജിപ്ത്തിന്‍റെയും കറൻസികളുടെ മൂല്യത്തിൽ അടിക്കടി ഉണ്ടായ വില വ്യതിയാനമാണ് പ്രധാനമായും ഇതിനു കാരണമായി ചൂണ്ടികാണിക്കപെടുന്നത്. വിനിമയ നിരക്കിലെ വലിയ ഏറ്റക്കുറച്ചിലുകളുടെ കാരണം 2023ൽ എക്സ്ചേഞ്ച് കമ്പനികളുടെ ലാഭം 41.3 ശതമാനം ഇടിവിലേക്ക് നയിച്ചു. സെൻട്രൽ ബാങ്കിൻ്റെയും കുവൈത്ത് യൂണിയൻ ഓഫ് എക്സ്ചേഞ്ച് കമ്പനികളിലെ അംഗങ്ങളുടെയും മേൽനോട്ടത്തിലുള്ള 32 കുവൈറ്റ് എക്സ്ചേഞ്ച് കമ്പനികളുടെ ലാഭം ഏകദേശം 25.2 മില്യൺ ദിനാറായി കുറഞ്ഞു. 43 ദശലക്ഷം ദിനാർ ആയിരുന്ന 2022 ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ലാഭ വിഹിതത്തിൽ വലിയ ഇടിവ് സംഭവിച്ചതായി കാണാം. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr