നാട്ടിലേക്ക് എത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾ വിമാന ടിക്കറ്റ് വർധനയിൽ നട്ടം തിരിയുകയാണ്. യാത്രക്കാരെ എങ്ങനെയൊക്കെ കൊള്ളയടിക്കാമെന്ന ലക്ഷ്യത്തോടെയാണ് വിമാനകമ്പനികൾ നിരക്ക് വർധിപ്പിക്കുന്നത്. കുടുംബമായി യാത്ര ചെയ്യുന്നവർക്ക് ഒരേനിരയിൽ ഇരിപ്പിടം ലഭിക്കുന്നതിന് പണം ആവശ്യപ്പെടുകയാണ് എയർലൈൻ ജീവനക്കാർ. അമ്മമാരെയും കുട്ടികളെയും വരെ സീറ്റിന്റെ പേരിൽ വേർപിരിക്കുന്നത് ക്രൂരതയാണെന്നും യാത്രക്കാർ പറഞ്ഞു. നേരത്തെ മുൻനിരകളിലെ സീറ്റുകൾക്കും വിൻഡോ സീറ്റുകൾക്കുമാണ് ചില എയർലൈനുകൾ പ്രത്യേകം പണം ഈടാക്കിയിരുന്നത്. ഇന്ന് വിമാനത്തിൽ ലഭ്യമായ സീറ്റുകളെല്ലാം വിറ്റ് കാശാക്കുകയാണ്. വിമാന ടിക്കറ്റിന് പുറമെയാണ് ഈ കൊള്ള.
ഇന്ത്യൻ എയർലൈനുകളിലാണ് ഈ അധികനിരക്ക് ഈടാക്കൽ കൂടുതൽ. ബജറ്റ് എയർലൈനുകളും അൾട്രാ ലോ കോസ്റ്റ് എയർലൈനുകളും രംഗത്ത് എത്തിയശേഷം വരുമാനം വർധിപ്പിക്കാൻ ഭൂരിഭാഗം സേവനങ്ങൾക്കും പണം ഈടാക്കുന്നു. ബാഗേജ് പരിധി കുറച്ചും അധിക ബാഗേജിന് തുക വർധിപ്പിച്ചുമായിരുന്നു തുടക്കം. പിന്നീട് ഫ്ലക്സി, ലൈറ്റ്, വിത്തൌട്ട് ബാഗേജ് തുടങ്ങി വ്യത്യസ്ത തരം ടിക്കറ്റ് നിരക്ക് പരിചയപ്പെടുത്തി. തുടർന്ന് വിമാന സീറ്റുകളിലേക്കും ഇത് വ്യാപിച്ചു. പുതിയ പരിഷ്ക്കാരങ്ങൾ നടപ്പാക്കാൻ ഫുൾ സർവീസ് കാരിയേഴ്സും മുന്നോട്ടുവന്നു.
എല്ലാ പരിധിയും കടന്ന് ചില എയർലൈനുകൾ ഓൺലൈൻ ചെക്ക്-ഇൻ ചെയ്യാത്തതിനു വരെ പണം ഈടാക്കിത്തുടങ്ങി. ചൈൽഡ് ഫെയർ ഇല്ലാതാക്കുക, ഭക്ഷണം നിർത്തുക തുടങ്ങി നേരത്തെ നൽകിയിരുന്ന ആനുകൂല്യങ്ങൾ ഒന്നൊന്നായി വെട്ടുമ്പോഴും ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നില്ലെന്ന് സ്ഥിരം യാത്രക്കാരും ആരോപിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn