വിദേശികളുടെ ബയോമെട്രിക് ഡേറ്റ റജിസ്‌ട്രേഷൻ സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ 224,000 പേർ നടപടികൾ പൂർത്തികരിച്ചിട്ടില്ലെന്ന് ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.മൊത്തം 76 ശതമാനം പേർ നടപടികൾ പൂർത്തികരിച്ചിട്ടുണ്ട്. എന്നാൽ, 224,000 വിദേശികൾ, 16, 000 കുവൈത്ത് സ്വദേശികൾ, 88,000 ബെഡൂണുകൾ (പൗരത്വരഹിതർ) എന്നീവരടങ്ങുന്ന 24 ശതമാനം നടപടികൾ പൂർത്തികരിച്ചിട്ടില്ല. 18 വയസ്സിന് മുകളിൽ പ്രായപൂർത്തിയായ സ്വദേശി-വിദേശി ഉൾപ്പെടെ 25 ലക്ഷം ആളുകളുടെ ബയോമെട്രിക് റജിസ്‌ട്രേഷൻ വകുപ്പ് നടത്തിയിട്ടുണ്ടന്ന് വകുപ്പ് മേധാവി മേജർ ജനറൽ ഈദ് അൽ-ഒവൈഹാൻ അറിയിച്ചു.
അനുവദിച്ചിട്ടുള്ള സമയത്തിന്റെ കാലാവധി നീട്ടില്ലെന്നും ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. ബയോമെട്രിക്‌സ് സമർപ്പിക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് 500 ദിനാർ പിഴ ചുമത്താൻ ആഭ്യന്തര മന്ത്രാലയം പദ്ധതിയിടുന്നുവെന്ന അഭ്യൂഹങ്ങൾ തെറ്റാണ്.
എന്നാൽ, ബയോമെട്രിക് നൽകാത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. ഒപ്പം, സർക്കാർ സേവനങ്ങൾ, റെസിഡൻസി പുതുക്കൽ തടയുമെന്നും വകുപ്പ് മേധാവി പ്രദേശിക ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു. ഡിപ്പാർട്ട്‌മെന്റിന്റെ ഒൻപത് കേന്ദ്രങ്ങളിൽ എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെയുമാണ് സമയം അനുവദിച്ചിരിക്കുന്നത്. കുവൈത്ത് സ്വദേശികൾക്കുള്ള സമയപരിധി സെപ്റ്റംബർ 30-ന് അവസാനിച്ചിരുന്നു. തുടർന്നും ബയോമെട്രിക് നടത്താത്തവരുടെ സർക്കാർ ഇടപാടുകളും ബാങ്ക് അക്കൗണ്ടുകൾ തടഞ്ഞിട്ടുമുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn