പാകിസ്ഥാന് കടുത്ത മറുപടിയുമായി ഇന്ത്യ: ഓപറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടി; ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെ തിരിച്ചടിച്ച് ഇന്ത്യ. ഓപറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. 12 ഭീകരരെ വധിക്കുകയും 55 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വ്യോമ – കരസേന സംയുക്തമായാണ് ആക്രമണം നടത്തിയത്. ജെയ്ഷ മുഹമ്മദിന്‍റെ ശക്തികേന്ദ്രമായ ബഹവല്‍പുരിലും സൈന്യം ആക്രമണം നടത്തി. നാവികസേന ഉള്‍പ്പടെ ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കുചേര്‍ന്നെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. നീതി നടപ്പാക്കപ്പെട്ടെന്ന് തിരിച്ചടിക്ക് പിന്നാലെ സൈന്യം പറഞ്ഞു. ഇന്ത്യന്‍ തിരിച്ചടി സ്ഥിരീകരിച്ച പാകിസ്ഥാന്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതികരിച്ചു. ‘ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണെന്നും അതിര്‍ത്തിയിലെ എല്ലാ വ്യോമപ്രതിരോധ യൂണിറ്റുകളും സജ്ജമാണെന്നും’, സൈന്യം വ്യക്തമാക്കി. മുസഫറബാദിലെ പാക് ഭീകരക്യാംപ് സൈന്യം തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പാകിസ്ഥാന് തിരിച്ചടി നല്‍കിയതിന് പിന്നാലെ ഭാരത് മാതാ കീ ജയ് എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സമൂഹമാധ്യമത്തില്‍ കുറിച്ചു. അതേസമയം, ഇന്ത്യന്‍ തിരിച്ചടിക്ക് പിന്നാലെ നിയന്ത്രണരേഖയില്‍ പാക് വെടിവയ്പ്പുണ്ടായി. പൂഞ്ചിലുണ്ടായ ആക്രമണത്തില്‍ രണ്ടു സ്ത്രീകള്‍ക്ക് പരുക്കേറ്റു.

Tags:

Related Posts

Leave a Reply

Your email address will not be published. Required fields are marked *