
തിരിച്ചടി തുടങ്ങി ഇറാൻ, യുഎസ് സൈനികത്താവളത്തിൽ മിസൈലാക്രമണം; ഗൾഫിൽ വ്യോമഗതാഗതം നിലച്ചു
ഖത്തറിലെ ദോഹയിൽ ഇറാന്റെ മിസൈൽ ആക്രമണം. യുഎസ് സൈനികത്താവളങ്ങൾക്കു നേരെയാണ് ആക്രമണം നടന്നത്. ആക്രമണം ഖത്തർ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാത്രി 7.42ന് ആണ് സ്ഫോടന ശബ്ദം ഉണ്ടായത്. ഇറാന്റെ മിസൈലുകളെ ആകാശത്ത് തന്നെ പ്രതിരോധിച്ചതായാണ് വിവരം. ഖത്തറല്ല, അമേരിക്കക്കുള്ള തിരിച്ചടിയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇറാൻ വ്യക്തമാക്കി. അൽ ഉദൈദ് വ്യോമതാവളത്തിന് നേരെയുള്ള മിസൈൽ ആക്രമണം ഖത്തറിലെ ജനവാസ മേഖലകളിൽ നിന്ന് വളരെ അകലെയാണെന്നാണ് ഇറാനിയൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിൻറെ വിശദീകരണം.
ആക്രമണത്തിന് പിന്നാലെ ഖത്തറും യുഎഇയും ബഹ്റൈനും വ്യോമപാത താൽക്കാലികമായി അടച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തും വിമാനത്താവളവും വ്യോമ പാതയും അടച്ചു. കുവൈത്തിൽ നിന്നു പുറപ്പെടേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി. ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളെ ഇത് ബാധിക്കും. തുടർന്ന് ഗൾഫിലേക്കുള്ള സർവീസുകൾ റദ്ദാക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് ഇൻഡിഗോ അറിയിച്ചു. ഗൾഫിലെ വ്യോമഗതാഗതം നിലച്ച പശ്ചാത്തലത്തിൽ ഈയടുത്ത് ഗൾഫിലേക്ക് യാത്ര ചെയ്യാനിരിക്കുന്ന യാത്രക്കാർ അതത് എയർലൈൻ സർവീസുകളുമായി ബന്ധപ്പെടണമെന്ന് തിരുവനന്തപുരം വിമാനത്താവളം മുന്നറിയിപ്പ് നൽകി.
സിറിയയിലെ യുഎസ് സൈനിക താവളത്തിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇറാഖിലെ യുഎസ് സൈനിക താവളത്തിലും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
യുഎസ് താവളങ്ങളിൽ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് ആക്രമണം നടന്നതായി റിപ്പോർട്ട്. മധ്യപൂർവദേശത്തുള്ള യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കാൻ ഇറാൻ തയാറെടുപ്പ് നടത്തുകയാണെന്നും ഇതിനായി മിസൈൽ ലോഞ്ചറുകൾ സജ്ജമാക്കുകയാണെന്നും രാജ്യാന്തര മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്‌തത്. ഖത്തറിലെ യുഎസ്, യുകെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Comments (0)