
വിദേശത്തേക്ക് പോകാൻ സഹോദരനെ എയർപോർട്ടിൽ ഇറക്കി, തിരികെ പോകുന്നതിനിടെ അപകടം, യുവാവ് മരിച്ചു
വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരൂർ തലക്കടത്തൂർ പരന്നേക്കാട് നഗറിലെ കൊത്തുള്ളികാവ് ബാബുവിന്റെയും അമ്മിണിയുടെയും മകൻ അനീഷ് ബാബു (32) വാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 7.30 ന് തൃശൂർ നെല്ലിക്കുന്നത്ത് വെച്ചാണ് അപകടമുണ്ടായത്. വിദേശത്തേക്ക് പോകുന്ന സഹോദരനെ കോഴിക്കോട് എയർപോർട്ടിൽ ഇറക്കിയതിന് ശേഷം സഹോദരന്റെ ഭാര്യയെ അവരുടെ തൃശൂരുള്ള വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുപോകുമ്പോൾ എതിർ വശത്തുനിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ തൃശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. സഹോദര ഭാര്യ രഹന ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണു. നിസാര പരിക്കുകളോടെ രഹന രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന മറ്റൊരു സഹോദരന്റെ മകനായ പ്രവീണിന്റെ കാലിനും മുഖത്തിനും മാരകമായ പരിക്കേറ്റു. പ്രവീൺ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. അനീഷ് ബാബു പെയിന്റിങ് തൊഴിലാളിയായിരുന്നു.
Comments (0)