
ഹിസ്ബുല്ലയുടെ സാമ്പത്തിക വിഭാഗത്തിന് ഉപരോധം ഏർപ്പെടുത്തി കുവൈത്ത്
ലെബനോനിലെ ഹിസ്ബുല്ലയുടെ സാമ്പത്തിക വിഭാഗമായ അൽഖർദ് അൽഹസൻ അസോസിയേഷന് (AQAH) കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഉപരോധം ഏർപ്പെടുത്തി. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതിന് പുറമെ, യുഎൻ സുരക്ഷാ കൗൺസിൽ നിയമങ്ങൾക്ക് അനുസൃതമായി ലെബനോൻ, തുനീഷ്യ, സൊമാലിയ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് വ്യക്തികൾക്കും കുവൈത്ത് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ലെബനാൻ പൗരനും AQAH യുടെ നേതാവുമായ ആദിൽ മൻസൂറിന്റെ സ്വത്തുക്കളും മരവിപ്പിച്ചു.
കുവൈത്തിലെ എല്ലാ കമ്പനികളും ധനകാര്യ സ്ഥാപനങ്ങളും ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട വ്യക്തികളുമായും സ്ഥാപനങ്ങളുമായും ഉള്ള സഹകരണം ഉടൻ അവസാനിപ്പിക്കണമെന്നും എല്ലാ ഫണ്ടുകളും ആസ്തികളും മരവിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
ലെബനോനും കുവൈത്തും തമ്മിലുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട് ഹിസ്ബുല്ലയെ പിന്തുണയ്ക്കുന്ന സാമ്പത്തിക ശൃംഖലകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഏഴ് ലെബനീസ് വ്യക്തികൾക്കും കുവൈത്ത് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
ഹിസ്ബുല്ലയുടെ സാമ്പത്തിക പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട്, ലെബനോൻ സെൻട്രൽ ബാങ്ക് AQAH അല്ലെങ്കിൽ ലൈസൻസില്ലാത്ത സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്തുന്നതിൽ നിന്ന് ബാങ്കുകളെയും ബ്രോക്കറേജുകളെയും നേരത്തെ വിലക്കിയിരുന്നു. കുവൈത്തിൽ ഹിസ്ബുല്ലയുമായി സാമ്പത്തിക ബന്ധമുണ്ടെന്ന് സംശയിക്കുന്ന 18 വ്യക്തികളെ മുൻപും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)