കുവൈത്ത് സിറ്റി: കുവൈത്തില്‍ ഏഴ് തടവുകാരുടെ വധശിക്ഷ നടപ്പാക്കിയതില്‍ പ്രതിഷേധവുമായി യൂറോപ്യന്‍ യൂണിയനും ആംനസ്റ്റി ഇന്റർനാഷണലും european union. ക്രൂരവും ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനവുമാണ് വധ ശിക്ഷ എന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്കൻ മേഖല ഡെപ്യൂട്ടി റീജിയണൽ ഡയറക്ടർ അംന ഗുല്ലാലി അഭിപ്രായപ്പെട്ടു. അതേസമയം, ബ്രസല്‍സില്‍ കുവൈത്ത് അംബാസഡറെ വിളിച്ചുവരുത്തി യൂറോപ്യന്‍ യൂണിയന് പ്രതിഷേധം അറിയിച്ചു. ഏത് സാഹചര്യത്തിലായാലും വധശിക്ഷയെ യൂറോപ്യൻ യൂണിയൻ ശക്തമായി എതിർക്കുന്നുവെന്ന് കമ്മീഷൻ വൈസ് പ്രസിഡന്റ് മാർഗരറ്റ് ഷിനാസ് കുവൈത്ത് അംബാസിഡറെ അറിയിച്ചു. ഷെങ്കന്‍ വിസയിൽ നിന്ന് ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിനെ ഉൾപ്പെടുത്താനുള്ള നിർദ്ദേശവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ കുവൈത്ത് പൗരന്മാര്ക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച ശുപാര്ശയിന്മേല് യൂറോപ്യന്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കാനിരിക്കവെയാണ് യൂറോപ്യന്‍ യൂണിയന്റെ പ്രതിഷേധം. അതേസമയം ഇനി അങ്ങോട്ട് കുവൈത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന എല്ലാ വിധ വധ ശിക്ഷകളും നിർത്തലാക്കണം എന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെടുന്നത്. എല്ലാ വിധ വധശിക്ഷകളും നിർത്തലാക്കുകയും പകരം ഇവ ജയിൽ ശിക്ഷകളാക്കി മാറ്റുകയും ചെയ്യണമെന്നും വധശിക്ഷയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും പുനരവലോകനം ചെയ്യണമെന്നും സംഘടന ഇറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. 5 വർഷത്തെ ഇടവേളക്ക് ശേഷമാണ് കുവൈത്തിൽ ഇന്നലെ 7 പേരെ തൂക്കിലേറ്റിയത്. 4 കുവൈത്തികളും പാകിസ്ഥാൻ, സിറിയ എന്നീ രാജ്യക്കാരായ 2 പേരും എത്യോപ്യ ക്കാരിയായ ഒരു വനിതയുമാണ് വധശിക്ഷയ്ക്ക് വിധേയരായത്. ഇതിന് മുമ്പ് 2017ലാണ് വധശിക്ഷ നടപ്പാക്കിയിട്ടുള്ളത്. ഒരു രാജകുടുംബാംഗം ഉള്‍പ്പെടെ ഏഴ് പേരുടെ വധശിക്ഷയാണ് അന്ന് നടപ്പാക്കിയത്. അതിന് മുമ്പ് 2013ലായിരുന്നു രാജ്യത്ത് വധശിക്ഷ നടപ്പാക്കിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc