കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡുകളുടെ അറ്റകുറ്റപണികൾ ഉടൻ നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. അമാനി ബൗഖ്മാസ്. ബിഡ്ഡിംഗ് സംവിധാനം കാരണം വലിയ കമ്പനികൾക്ക് റോഡ് അറ്റകുറ്റപ്പണി കരാറുകളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പ്രശ്നം നേരിടാൻ സുസ്ഥിരവും ഉടനടിയുമായ പരിഹാരങ്ങൾ ഉണ്ടാവുമെന്നും അവ നടപ്പിലാക്കുന്നത് ഉടൻ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ റോഡുകള്‍ ഏറ്റവും മോശം അവസ്ഥയിലെന്ന് മന്ത്രി പറഞ്ഞു. മോശം ആസൂത്രണം, മോശം അറ്റകുറ്റപ്പണികൾ, അസ്ഫാൽറ്റ് ഇടുമ്പോഴും അതിനുശേഷവും ഗുണനിലവാര നിയന്ത്രണമില്ലായ്മ എന്നിങ്ങനെ വിവിധ കാരണങ്ങളാണ് റോഡിന്‍റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. നിരത്തുകളില്‍ നിറയുന്ന കല്ലുകളും കുഴികളും റോഡ് ഉപയോക്താക്കൾക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്ത് ഏകദേശം 7,500 കിലോമീറ്റർ റോഡാണ് ഉള്ളത്. അതിൽ 750 കിലോമീറ്റർ ഹൈവേകളും 6,250 കിലോമീറ്റർ ഉള്‍ റോഡുകളുമാണ്. നിര്‍ഭാഗ്യവശാല്‍ ഈ റോഡുകളെല്ലാം ഗട്ടറുകള്‍ ഉള്ളതും ഗ്രേവലുകള്‍ നിറഞ്ഞതുമാണെന്ന് മന്ത്രി പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB