വിദേശത്തുള്ള സ്ത്രീയുമായി രൂപസാദൃശ്യമുള്ളയാളുടെ വസ്തു വ്യാജരേഖയുണ്ടാക്കി വില്‍പ്പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ഒന്നരക്കോടി വിലവരുന്ന വീടും വസ്തുവും വ്യാജ പ്രമാണം, ആധാർ കാർഡ് എന്നിവ ഉണ്ടാക്കി വിറ്റുവെന്ന കേസിലാണ് രണ്ടുപേരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. പുനലൂർ അലയമൺ പഞ്ചായത്തിൽ മണക്കാട് പുതുപറമ്പിൽ വീട്ടിൽ മെറിൻ ജേക്കബ് (27), വട്ടപ്പാറ കരകുളം മരുതൂർ ചീനിവിള പാലയ്ക്കാടു വീട്ടിൽ വസന്ത (76) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അർബുദ രോഗിയായ വസന്തയുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും അവർ ചികിത്സയിൽ തുടരുകയാണ്. ജവഹർ നഗറിൽ ഡോറ അസറിയ ക്രിപ്സ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവുമാണ് വ്യാജരേഖ ചമച്ച് കൈക്കലാക്കിയത്. ഡോറയുടെ രൂപസാദൃശ്യമുള്ള വസന്തയെ ഉപയോഗിച്ചാണ് മെറിൻ തട്ടിപ്പിനുള്ള പദ്ധതി തയ്യാറാക്കിയത്. ഡോറയുടെ വളർത്തുമകളാണെന്ന വ്യാജേന മെറിൻ ജേക്കബിന്റെ പേരിൽ വസ്തുവും വീടും ശാസ്തമംഗലം രജിസ്റ്റർ ഓഫീസിൽെവച്ച് ധനനിശ്ചയം ചെയ്തു. തുടർന്ന്, ചന്ദ്രസേനൻ എന്നയാൾക്ക് വസ്തു വിലയാധാരം ചെയ്തു നൽകി. ഡോറ അമേരിക്കയിൽ താമസിക്കുമ്പോഴായിരുന്നു സംഭവം. ഡോറയുടെ വസ്തുവിന്റെ കെയർടേക്കറായിരുന്ന ആളാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇവർ എങ്ങനെയാണ് വസ്തു കൈക്കലാക്കിയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് മ്യൂസിയം പോലീസ് പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx