
കുവൈത്ത് വിഷമദ്യദുരന്തം: മുഖ്യപ്രതികൾ അറസ്റ്റിൽ, പിടിയിലായവരിൽ ഇന്ത്യക്കാരനും
കുവൈത്തിൽ 23 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തിൽ മുഖ്യപ്രതികൾ പോലീസ് പിടിയിലായി. ദുരന്തത്തിൽ മരിച്ചവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരൻ ഉൾപ്പെടെയുള്ള ഒരു സംഘമാണ് ഇപ്പോൾ അറസ്റ്റിലായത്.
ദുരന്തത്തിൽ 21 പേർക്ക് കാഴ്ചശക്തി നഷ്ടമാവുകയും 160 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയുമാണ്. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. വിഷമദ്യം നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത സംഘത്തിലെ പ്രധാനിയായ നേപ്പാളി പൗരൻ ഭൂബൻ ലാൽ തമാങ്ങിനെ സാൽമിയയിൽ നിന്നാണ് പോലീസ് ആദ്യം പിടികൂടിയത്. ഇയാളിൽ നിന്ന് മെഥനോൾ കലർന്ന മദ്യശേഖരം പിടിച്ചെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്ത്യക്കാരനായ വിശാൽ ധന്യാൽ ചൗഹാൻ, നേപ്പാളി പൗരൻ നാരായൺ പ്രസാദ് ഭശ്യാൽ, ബംഗ്ലാദേശ് പൗരൻ ദെലോറ പ്രകാശ് ദാരാജ് എന്നിവരും പിടിയിലായി.
കുവൈത്തിന്റെ വിവിധ ഗവർണറേറ്റുകളിൽ നടത്തിയ റെയ്ഡുകളിൽ വ്യാജമദ്യ നിർമാണ-വിതരണ ശൃംഖലയിൽ ഉൾപ്പെട്ട 67 പേരെ പോലീസ് അറസ്റ്റ് ചെയ്തു. റെസിഡൻഷ്യൽ, വ്യാവസായിക മേഖലകളിലായി പ്രവർത്തിച്ചിരുന്ന 10 വ്യാജമദ്യ നിർമാണ കേന്ദ്രങ്ങൾ റെയ്ഡിനിടെ കണ്ടെത്തി. വിവിധ കേസുകളുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന 34 പേരെയും ഈ റെയ്ഡുകളിൽ പിടികൂടി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)