Posted By Editor Editor Posted On

ഇനി ഇഷ്ടംപോലെ കഴിക്കാം: കുവൈത്തിൽ ഖുബൂസിന്റെ വില കൂടില്ല

കുവൈത്ത് സിറ്റി: രാജ്യത്ത് ഖുബൂസിന്റെ വില വർധിപ്പിക്കില്ലെന്ന് കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി അറിയിച്ചു. സർക്കാരിന്റെ സബ്‌സിഡി പിന്തുണയോടെ, ഒരു പാക്കറ്റ് ഖുബൂസിന്റെ വില 50 ഫിൽസിൽ തന്നെ നിലനിർത്തുമെന്ന് കമ്പനിയുടെ സി.ഇ.ഒ. മുത്‌ലാഖ് അൽ സാ​യി​ദ് വ്യക്തമാക്കി.

വിപണിയിലെ സ്ഥിരത ഉറപ്പാക്കാനും അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കാനുമുള്ള സർക്കാരിന്റെ ശ്രമങ്ങളെ പിന്തുണച്ചാണ് കമ്പനിയുടെ ഈ തീരുമാനം. പ്രതിദിനം 4.5 മുതൽ അഞ്ച് ദശലക്ഷം വരെ ഖുബൂസ് കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്.

ജനങ്ങളുടെ അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലയിൽ മാറ്റമുണ്ടാകാതിരിക്കാൻ സർക്കാരും കമ്പനിയും യോജിച്ച് പ്രവർത്തിക്കുമെന്നും, ഭാവിയിലും ഖുബൂസിന്റെ വില സ്ഥിരത ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും കുവൈത്ത് ഫ്ലോർ മിൽസ് അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

നിർണായക വിധി! സാധനങ്ങൾക്ക് പണം നൽകാതെ കടന്നത് തടഞ്ഞ പ്രവാസിയെ കാറിടിച്ച് കൊന്ന കേസിൽ കുവൈത്ത് പൗരന് ശിക്ഷ

കുവൈത്ത് സിറ്റി: പലചരക്ക് കടയിലെ ജീവനക്കാരനായ പ്രവാസിയെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈത്തി പൗരന് 15 വർഷം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി. ജഹറ ഗവർണറേറ്റിലെ മുത്‌ല പ്രദേശത്താണ് ക്രൂരമായ ഈ കൊലപാതകം നടന്നത്.

മുത്‌ലയിലെ ഒരു പലചരക്ക് കടയിലെ ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട പ്രവാസി. സംഭവം നടന്ന ദിവസം സാധനങ്ങൾ വാങ്ങാനായി കടയിലെത്തിയ പ്രതി, പണം നൽകാതെ രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് ഇയാളെ തടയാനായി ജീവനക്കാരൻ പ്രതിയുടെ വാഹനത്തെ പിന്തുടർന്നു.

വാഹനത്തിന് സമീപമെത്തി പ്രതിയെ തടയാൻ ശ്രമിക്കുന്നതിനിടെ, ഇയാൾ ജീവനക്കാരനെതിരെ വാഹനം ഓടിച്ച് കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. സംഭവം കണ്ട പ്രദേശവാസികളാണ് ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തി പരിക്കേറ്റ ജീവനക്കാരനെ ജഹറ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കേസിൽ കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് കുവൈത്തി പൗരന് കഠിനമായ ശിക്ഷ വിധിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

എയർ ഇന്ത്യ എക്സ്പ്രസ് ആസ്ഥാനം മാറ്റി; കുവൈത്ത് – കേരള യാത്രക്കാർക്ക് തിരിച്ചടി, വിമാന സർവീസുകൾ കുത്തനെ കുറച്ചു

കൊച്ചി/കുവൈത്ത്: എയർ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ ആസ്ഥാനം കൊച്ചിയിൽ നിന്ന് ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് മാറ്റിയതിനൊപ്പം കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ കുത്തനെ വെട്ടിച്ചുരുക്കിയത് കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി. ലാഭകരമായ റൂട്ടുകളിലേക്ക് വിമാനങ്ങൾ മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്നാണ് റിപ്പോർട്ടുകൾ.

ആഴ്ചയിൽ ഏഴ് തവണ വരെ സർവീസ് നടത്തിയിരുന്ന ദുബായ്, അബുദാബി, മസ്‌കറ്റ്, കുവൈത്ത്, ഷാർജ, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള പല സർവീസുകളും പകുതിയോ അതിലധികമോ വെട്ടിക്കുറച്ചു. ചില റൂട്ടുകൾ പൂർണ്ണമായും റദ്ദാക്കി.

തിരുവനന്തപുരം-ദുബായ്, അബുദാബി സർവീസുകൾ പൂർണ്ണമായി നിർത്തലാക്കി.

കോഴിക്കോട്-കുവൈത്ത് സർവീസ് റദ്ദാക്കി.

കണ്ണൂരിൽ നിന്നുള്ള ബഹ്‌റൈൻ, ജിദ്ദ, കുവൈത്ത് സർവീസുകളും ഇല്ലാതായി.

കോഴിക്കോട്-ദമ്മാം, കോഴിക്കോട്-മസ്‌കറ്റ് റൂട്ടുകളിൽ ആഴ്ചയിൽ ഏഴ് സർവീസുകൾ ഉണ്ടായിരുന്നത് മൂന്നായി കുറച്ചു.

ചാർജ് കുതിച്ചുയർന്നു, ദുരിതത്തിലായി പ്രവാസികൾ

എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വെട്ടിക്കുറച്ചതോടെ സ്വകാര്യ വിമാനക്കമ്പനികൾ ഈ അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ഇതോടെ പ്രവാസികൾ ഉയർന്ന യാത്രാച്ചെലവ് നേരിടാൻ നിർബന്ധിതരായി. പലരും എമിറേറ്റ്സ് പോലുള്ള കൂടുതൽ പണം മുടക്കേണ്ട വിമാനങ്ങളെ ആശ്രയിക്കേണ്ടി വരികയോ മംഗലാപുരം പോലുള്ള ദൂരെയുള്ള വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുകയോ ചെയ്യേണ്ട അവസ്ഥയാണ്.

ആഭ്യന്തര സർവീസുകൾക്കും പ്രഹരം

അന്താരാഷ്ട്ര സർവീസുകൾ മാത്രമല്ല, ആഭ്യന്തര സർവീസുകളെയും ഈ തീരുമാനം ബാധിച്ചു. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് നേരത്തെ ഉണ്ടായിരുന്ന രണ്ട് പ്രതിദിന വിമാന സർവീസുകളും മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ഇത് ഇൻഡിഗോയ്ക്ക് അതേ റൂട്ടിൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ അവസരമൊരുക്കി.

വടക്കേ ഇന്ത്യയിലേക്ക് വിമാനം മാറ്റുന്നു?

കേരളത്തിലെ പ്രവർത്തനങ്ങൾ വെട്ടിക്കുറച്ച് കൂടുതൽ ലാഭകരമായ അന്താരാഷ്ട്ര സർവീസുകൾക്കായി വിമാനങ്ങൾ വടക്കേ ഇന്ത്യയിലേക്ക് പുനഃക്രമീകരിക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗമാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കുവൈത്തിലെ മലബാർ പ്രവാസികൾക്കിടയിൽ പ്രതിഷേധം

എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഈ തീരുമാനം കുവൈത്തിലെ മലബാർ പ്രവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഫോകെ (FOKE), കെഡിഎൻഎ (KDNA) പോലുള്ള വിവിധ പ്രവാസി സംഘടനകൾ ഇതിനോടകം തന്നെ ഈ വിഷയം മന്ത്രിമാരെയും മറ്റ് സർക്കാർ അധികാരികളെയും അറിയിച്ചു കഴിഞ്ഞു. കുവൈത്തിലെ മലബാർ പ്രവാസികൾക്ക് ഇത് യാത്രാദുരിതം മാത്രമല്ല, വലിയ സാമ്പത്തിക ഭാരം കൂടിയാണ് വരുത്തിവെച്ചിരിക്കുന്നത്. ഈ വെല്ലുവിളി തടയാതിരുന്നാൽ, കേരളീയർക്കുള്ള സാധാരണ യാത്രാമാർഗ്ഗങ്ങൾ ഇനിയും ഇല്ലാതാകാൻ ഇത് വഴിയൊരുക്കുമെന്ന ആശങ്കയിലാണ് പ്രവാസലോകം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

ഗോള്‍ഡ് ലോണ്‍ പുതുക്കല്‍ ഇനി കൂടുതൽ കടുപ്പം; പലിശ മാത്രം അടച്ച് നീട്ടാന്‍ കഴിയില്ല, അറിയേണ്ട പ്രധാന മാറ്റങ്ങള്‍

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സ്വർണ്ണവും വെള്ളിയും പണയപ്പെടുത്തി നൽകുന്ന വായ്പകളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പുതുക്കി. ഉപഭോക്താക്കളുടെ സംരക്ഷണം, വായ്പാ നടപടികളിലെ സുതാര്യത, തിരിച്ചടവിലെ അച്ചടക്കം എന്നിവ ലക്ഷ്യമിട്ടാണ് പരിഷ്‌കരണം. വ്യവസ്ഥകൾ രണ്ട് ഘട്ടങ്ങളിലായാണ് പ്രാബല്യത്തിലാകുക. ഒക്ടോബർ ഒന്നുമുതൽ പ്രഥമ ഘട്ടവും 2026 ഏപ്രിൽ ഒന്നുമുതൽ രണ്ടാമത്തെ ഘട്ടവും നിലവിൽ വരും.

2025 ഒക്ടോബർ ഒന്നുമുതൽ നിലവിൽ വന്ന മാറ്റങ്ങൾ

സ്വർണം വാങ്ങുന്നതിനുള്ള വായ്പ നിരോധിച്ചു – ആഭരണങ്ങൾ, കോയിൻ, ETF ഉൾപ്പെടെ ഏത് രൂപത്തിലുള്ള സ്വർണം വാങ്ങുന്നതിനും ഇനി വായ്പ അനുവദിക്കില്ല.

ശുദ്ധീകരിക്കാത്ത സ്വർണത്തിനും വെള്ളിക്കും വായ്പ നിരോധനം – അസംസ്‌കൃത രൂപത്തിലുള്ള സ്വർണം/വെള്ളി ഇനി വായ്പയ്ക്കായി സ്വീകരിക്കില്ല.

മൂലധന വായ്പയുടെ വ്യാപനം – സ്വർണമോ വെള്ളിയോ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന നിർമ്മാതാക്കൾക്ക് (ജ്വല്ലറികൾക്ക് മാത്രമല്ല) പ്രവർത്തന മൂലധന വായ്പ അനുവദിക്കും.

സഹകരണ ബാങ്കുകൾക്കും അനുമതി – ചെറുപട്ടണങ്ങളിലെ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കും സ്വർണ വായ്പ നൽകാനാവും.

തിരിച്ചടവ് കാലാവധി – ഗോൾഡ് മെറ്റൽ ലോൺ (GML) 270 ദിവസം വരെ തിരിച്ചടയ്ക്കാം. പുറംകരാർ അടിസ്ഥാനത്തിൽ ആഭരണ നിർമ്മാണം നടത്തുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും.

2026 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ

വായ്പാ പരിധികൾ (LTV):

₹2.5 ലക്ഷം വരെയുള്ള വായ്പകൾ – സ്വർണ മൂല്യത്തിന്റെ 85% വരെ

₹2.5 ലക്ഷം മുതൽ ₹5 ലക്ഷം വരെ – 80%

₹5 ലക്ഷത്തിന് മുകളിൽ – 75%

ബുള്ളറ്റ് തിരിച്ചടവ് കര്‍ശനമായി – മുതലും പലിശയും 12 മാസത്തിനുള്ളിൽ തന്നെ തിരിച്ചടയ്ക്കണം. പലിശ മാത്രം അടച്ച് വായ്പ പുതുക്കുന്ന രീതി ഒഴിവാക്കി.

സ്വർണം തിരിച്ചുനൽകൽ – വായ്പ മുഴുവനും അടച്ചുതീർത്താൽ പണയ സ്വർണം അന്നുതന്നെ അല്ലെങ്കിൽ പരമാവധി ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ തിരികെ നൽകണം. വൈകിയാൽ ദിവസവും ₹5,000 വീതം പിഴ.

വായ്പാ കരാർ – വായ്പാ കരാറിൽ സ്വർണ മൂല്യനിർണയ രീതി, ഈടാക്കുന്ന പലിശ, ലേല നടപടികൾ, തിരിച്ചുനൽകൽ സമയക്രമം എന്നിവ വ്യക്തമായി രേഖപ്പെടുത്തണം.

മൂല്യനിർണയം – 30 ദിവസത്തെ ശരാശരി വിലയോ തലേദിവസത്തെ വിലയോ (IBJA/SEBI എക്‌സ്‌ചേഞ്ച് നിരക്ക്) എത്ര കുറവാണോ അതനുസരിച്ചായിരിക്കും. സ്വർണത്തിന്റെ തനത് മൂല്യം മാത്രം പരിഗണിക്കും.

ലേല നടപടി – ലേലത്തിന് മുമ്പ് ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കണം. ലേലത്തിന് കുറഞ്ഞ വില വിപണി മൂല്യത്തിന്റെ 90% ആയിരിക്കണം. രണ്ട് ലേലങ്ങൾ പരാജയപ്പെട്ടാൽ 85% വരെ കുറയ്ക്കാം. ലേലത്തിൽ നിന്നുള്ള അധിക തുക ഏഴ് ദിവസത്തിനുള്ളിൽ വായ്പയെടുത്തയാൾക്ക് തിരികെ നൽകണം.

പ്രാദേശിക ഭാഷ നിർദേശം – വായ്പാ കരാർ, നിബന്ധനകൾ, മൂല്യനിർണയ വിശദാംശങ്ങൾ വായ്പയെടുത്തയാളുടെ അഭ്യർത്ഥന പ്രകാരം പ്രാദേശിക ഭാഷയിൽ നൽകണം. നിരക്ഷരർക്കു സ്വതന്ത്ര സാക്ഷിയുടെ മുന്നിൽ വിശദീകരണം നൽകണം.

ഗോൾഡ് മെറ്റൽ ലോൺ (GML) – പുതുക്കിയ കരട് രൂപരേഖ

1998-ൽ ആഭരണ നിർമ്മാതാക്കൾക്ക് സഹായം നൽകാൻ ആരംഭിച്ച ഗോൾഡ് മെറ്റൽ ലോൺ പദ്ധതിയുടെ പരിഷ്‌കരിച്ച കരട് ആർബിഐ പുറത്തിറക്കി. ഗോൾഡ് മോണിറ്റൈസേഷൻ സ്‌കീമുമായി ബന്ധിപ്പിച്ചിരിക്കുന്ന പുതുക്കിയ പദ്ധതി കൂടുതൽ സുതാര്യതയും സൗകര്യവും ഉറപ്പുവരുത്തി ജ്വല്ലറികൾക്ക് വായ്പ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നാൽ ഉപഭോക്താക്കൾക്കും ആഭരണ വ്യവസായത്തിനും വായ്പാ ഇടപാടുകളിൽ കൂടുതൽ സുരക്ഷയും സുതാര്യതയും ലഭ്യമാകുമെന്ന് ആർബിഐ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

യാത്രക്കാർക്ക് സന്തോഷവാർത്ത; ഇനി ക്യൂ നിൽക്കേണ്ട; ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇ-അറൈവൽ കാർഡ് പ്രാബല്യത്തിൽ

ഇന്ത്യൻ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ഇനി മുതൽ കൂടുതൽ വേഗത്തിലും ലളിതമായും. പരമ്പരാഗതമായ പേപ്പർ ഡിസെംബാർക്കേഷൻ കാർഡിന് പകരം ഡിജിറ്റൽ ഇ-അറൈവൽ കാർഡ് സംവിധാനം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിലായി. വിദേശ പൗരന്മാർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിൽ പൂർത്തിയാക്കുക ലക്ഷ്യമിട്ടാണ് ഈ മാറ്റം. യാത്രക്കാർ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപും 24 മണിക്കൂറിനുള്ളിലും ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വെബ്സൈറ്റ് വഴി ഇ-അറൈവൽ കാർഡ് പൂരിപ്പിച്ച് സമർപ്പിക്കണം. ഈ നടപടിക്രമത്തിന് ഫീസില്ല. കാർഡ് മുൻകൂട്ടി പൂരിപ്പിക്കാത്തവർക്ക് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ നടപടികൾക്കായി കൂടുതൽ സമയം കാത്തിരിക്കേണ്ടിവരുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.

പാസ്‌പോർട്ട് നമ്പർ, ദേശീയത, സന്ദർശന ലക്ഷ്യം, ഇന്ത്യയിലെ വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങൾ തുടങ്ങി അടിസ്ഥാന വിവരങ്ങളാണ് ഓൺലൈൻ ഫോമിൽ ആവശ്യമായിരിക്കുന്നത്. രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല. ഇന്ത്യൻ പൗരന്മാരെയും ഒസിഐ കാർഡ് ഉടമകളെയും ഈ സംവിധാനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുഎഇ ഉൾപ്പെടെ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ യാത്രക്കാരെ അയക്കുന്ന രാജ്യങ്ങളിലെ ട്രാവൽ ഏജൻസികൾ പുതിയ നീക്കത്തെ സ്വാഗതം ചെയ്തു. “യാത്രക്കാരുടെ സമയം ലാഭിക്കാൻ സഹായിക്കുന്ന സുപ്രധാന മാറ്റമാണിത്” എന്നാണ് അവരുടെ അഭിപ്രായം. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് ഓൺലൈനായി ഫോം പൂർത്തിയാക്കാനാകുന്നതോടെ, യാത്രക്കാർ വിമാനത്തിൽ കയറുന്നതിനുമുമ്പ് തന്നെ അവരുടെ വിവരങ്ങൾ ഇമിഗ്രേഷൻ കൗണ്ടറിൽ ലഭ്യമാകും. ഇതോടെ വിമാനത്താവളത്തിൽ അറൈവൽ കാർഡ് പൂരിപ്പിക്കേണ്ട സമയം ഒഴിവാക്കാനാകും. പേപ്പറിൽ നിന്ന് ഡിജിറ്റലിലേക്കുള്ള ഈ മാറ്റം നടപടിക്രമങ്ങൾ ലളിതമാക്കുകയും തിരക്കേറിയ ഇന്ത്യൻ വിമാനത്താവളങ്ങളിലെ നീണ്ട നിരകൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് വ്യവസായ വിദഗ്ധർ വിലയിരുത്തുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

വ്യാജമായി വിദേശ ബ്രാന്റ് മദ്യങ്ങൾ നിർമ്മിച്ചു; കുവൈത്തിൽ പ്രവാസി വനിത അറസ്റ്റിൽ

കുവൈത്തിൽ പ്രമുഖ വിദേശ ബ്രാന്റ് മദ്യങ്ങൾ വ്യാജമായി നിർമ്മിച്ച പ്രവാസി വനിത അറസ്റ്റിൽ. ഏഷ്യൻ വനിതയാണ് അറസ്റ്റിലായത്. മഹബൂലയിലെ ഫ്‌ളാറ്റിൽ നിന്നാണ് ഇവർ അറസ്റ്റിലായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഖൈത്താൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിതരണത്തിനു തയ്യാറായ വിവിധ വിദേശ ബ്രാണ്ടുകളുടെ പേരിലുള്ള 300 ഓളം മദ്യ കുപ്പികളും നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു. മദ്യ നിർമ്മാണ, വ്യാപാര മേഖലയിലെ അവരുടെ പ്രവർത്തനങ്ങളുടെ സ്വഭാവം, എത്ര കാലമായി ഈ കുറ്റകൃത്യം ചെയ്തു വരുന്നു,, മദ്യ നിർമ്മാണത്തിനുള്ള വസ്തുക്കൾ എങ്ങനെ ലഭിച്ചു എന്നിങ്ങനെയുള്ള വിവരങ്ങൾ അന്വേഷണ സംഘം ഇവരിൽ നിന്ന് ശേഖരിച്ചു. മദ്യവിൽപ്പന സംബന്ധിച്ച് അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ ഇവരുടെ താവളത്തിൽ പരിശോധന നടത്തിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *