സഹോദരിയെ 9 വർഷത്തിലേറെ തടവിലാക്കിയ കേസിൽ കുവൈറ്റി സ്വദേശികൾ അറസ്റ്റിൽ.

കുവൈറ്റ് സിറ്റി: 9 വർഷത്തിലേറെയായി സഹോദരിയെ തടങ്കലിലാക്കിയ കേസിൽ ക്രിമിനൽ കോടതി വിധി പ്രസ്താവിച്ചു. ഒമ്പത് വർഷത്തിലേറെയായി തങ്ങളുടെ സഹോദരിയെ തടവിലിടുക, വ്യാജ ഔദ്യോഗിക രേഖകളും ബാങ്ക് രേഖകളും ചമയ്ക്കുവാൻ നിർബന്ധിക്കുക, അനന്തരാവകാശത്തിലെ അവളുടെ വിഹിതത്തിന്റെ ഇളവുകൾ ഒപ്പിട്ടുവാങ്ങാൻ ഇരയെ നിർബന്ധിക്കുക, എന്നീ കുറ്റങ്ങൾ ചെയ്ത കുവൈത്ത് പൗരന്മാർക്ക് ജഡ്ജ് അബ്ദുല്ല അൽ ഒത്മാൻ അധ്യക്ഷനായ ക്രിമിനൽ കോടതി തടവുശിക്ഷ വിധിച്ചു.

ഇരയുടെ അർദ്ധസഹോദരനും മുൻ ഭർത്താവിനും പത്ത് വർഷം വീതവും ഇരയുടെ സഹോദരനും സഹോദരിക്കും ഏഴു വർഷം വീതവും തടവ് ശിക്ഷ വിധിച്ചു. എന്നാൽ ഇരയുടെ മറ്റ് രണ്ട് സഹോദരിമാരെ ശിക്ഷാവിമുക്താരാക്കുകയും ചെയ്തു. തുടർന്ന് എല്ലാ പ്രതികൾക്കും 5,000 കെ.ഡി. വീതം പിഴ ചുമത്തുകയും അതിനുപുറമെ ഇരയ്ക്ക് 5,001 കെ.ഡി. മൂല്യമുള്ള താൽക്കാലിക സിവിൽ നഷ്ടപരിഹാരം നൽകാനും കോടതി അവരെ ബാധ്യസ്ഥരാക്കി.

വീട്ടുകാരുമായുള്ള തർക്കത്തെ തുടർന്ന് ഇരയെ സെൽ പോലുള്ള മുറിയിൽ തടങ്കലിലാക്കുകയായിരുന്നുവെന്ന് വീട്ടുജോലിക്കാരിയാണ് പുറംലോകത്തെ അറിയിച്ചത്. തുടർന്ന് വീട്ടുജോലിക്കാരി അഭിഭാഷകരിലൊരാളെ സംഭവത്തെക്കുറിച്ച് അറിയിക്കുകയും അഭിഭാഷകൻ യുവതിയെ ചെന്നുകാണുകയും പബ്ലിക് പ്രോസിക്യൂഷന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. അഭിഭാഷകന്റെ റിപ്പോർട്ട് അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷൻ ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയായിരുന്നു.തുടർന്ന് സംഭവം സ്ഥിരീകരിച്ച ശേഷം, വീട് റെയ്ഡ് ചെയ്യാനും പെൺകുട്ടിയെ മോചിപ്പിക്കാനും അവളുടെ സഹോദരങ്ങളെയും സഹോദരിമാരെയും അറസ്റ്റ് ചെയ്യാനും അവർക്കെതിരെ ക്രിമിനൽ കേസെടുക്കാനും കൂടാതെ യുവതിക്ക് ഒരു വീട് നൽകാൻ യോഗ്യതയുള്ള അധികാരികളുമായി ഏകോപിപ്പിക്കാനും പ്രോസിക്യൂഷൻ അനുമതി നേടുകയായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy