
വിമാനത്തില്‍ നിന്ന് ഇറങ്ങണം, പരിഭ്രാന്തനായി കരഞ്ഞുനിലവിളിച്ച് യുവാവ്, സഹയാത്രികന് മര്‍ദിച്ചു
വിമാനത്തില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് പരിഭ്രാന്തനായി കരഞ്ഞുനിലവിളിച്ച് യുവാവ്. യുവാവിനെ സഹയാത്രികന് മര്‍ദിക്കുകയും ചെയ്തു. ഇൻഡിഗോ മുംബൈ – കൊൽക്കത്ത 6E138നുള്ളില്‍വച്ചാണ് സംഭവം. വിമാനത്തിൽ ക്രൂവിന്റെ സഹായം തേടുന്നതിനിടെയാണ് യുവാവിന് മര്‍ദനമേറ്റത്. പ്രതിയെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു. വ്യോമയാന നിയമപ്രകാരം തുടര്‍നടപടികളുണ്ടാകും. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. മുംബൈയില്‍ നിന്ന് വിമാനം പറക്കാന്‍ തുടങ്ങുന്നതിനിടെയാണ് സംഭവം. യുവാവ് വിമാനത്തിനുള്ളില്‍വച്ച് അസ്വസ്ഥനാകുകയും ഇറങ്ങണമെന്നാവശ്യപ്പെടുകയും ചെയ്ത് സീറ്റിനിടയിലൂടെ നടക്കുന്ന സമയത്താണ് സഹയാത്രികന് ഇയാളുടെ മുഖത്തടിച്ചത്. കാബിന് ക്രൂ യുവാവിന് സഹായം നല്‍കുന്നതിനിടെയാണ് യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ അടിച്ചത്. അടിയേറ്റ് യുവാവ് ഉറക്കെ നിലവിളിക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. നിങ്ങളെന്തിനാണ് അടിച്ചത് എന്ന് കാബിന് ക്രൂവും ഒപ്പം മറ്റൊരു സഹയാത്രികനും പ്രതിയോട് ചോദിക്കുന്നുണ്ട്. യുവാവിന് പാനിക് അറ്റാക്ക് വന്നതാകാമെന്നും പറയുന്നു. വിമാനം കൊൽക്കത്തയിൽ ഇറങ്ങിയപ്പോൾ, പ്രതിയെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) വ്യക്തിയെ തുടരന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തു. എയർലൈൻ കമ്പനി ഈ വ്യക്തിക്കെതിരെ നടപടി സ്വീകരിച്ചു. പ്രോട്ടോക്കോൾ അനുസരിച്ച്, ബന്ധപ്പെട്ട വ്യോമയാന സുരക്ഷാ ഏജൻസികളെ അറിയിച്ചിട്ടുണ്ടെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. ‘ഞങ്ങളുടെ വിമാനത്തിൽ വെച്ചുണ്ടായ ശാരീരിക ആക്രമണത്തെക്കുറിച്ച് അറിഞ്ഞു. ഇത്തരം അച്ചടക്കമില്ലാത്ത പെരുമാറ്റം പൂർണ്ണമായും അംഗീകരിക്കാനാവില്ല. ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയെയും അന്തസ്സിനെയും അപകടപ്പെടുത്തുന്ന പ്രവൃത്തിയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു’–ഇന്‍ഡിഗോ എക്സില്‍ കുറിച്ചു. ഈ വീഡിയോ സോഷ്യൽ മീഡിയയിലും വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)