പ്രവാസികളുടെ യാത്ര പ്രശ്നം പരിഹരിക്കുന്നതിനായി മലബാറിൽ നിന്നും ഗൾഫ് നാടുകളിലേക്ക് യാത്രാ കപ്പൽ സർവീസ് ship കൊണ്ടുവരുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പുതിയ പദ്ധതിക്കായുള്ള ആദ്യഘട്ട നടപടികൾ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. നോർക്കയുമായി സഹകരിച്ചാണ് പദ്ധതി. കൂടാതെ ഈ പദ്ധതി ആവിഷ്കരിക്കുന്നതിനായുള്ള മലബാർ ഡെവലപ്പ്മെന്റ് കൗൺസിലും കേരള മാരിടൈം ബോർഡും സംയുക്തമായി സംഘടിപ്പിച്ച ഉന്നതതലയോഗം തിരുവനന്തപുരത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു. ഒരു കപ്പലിന് ദുബായ് തുറമുഖത്തുനിന്ന് കോഴിക്കോട്ടെ ബേപ്പൂരിലെത്താൻ മൂന്നര ദിവസമെടുക്കും. എന്നാലും ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകളുടെ വില ഓരോ സീസണിലും ഭീമമായ നിരക്ക് ഈടാക്കുന്ന സാഹചര്യത്തിൽ പുതിയ പദ്ധതി പ്രവാസികൾക്ക് വലിയ സഹായമാകും എന്നാണ് പ്രതീക്ഷ. പ്രവാസികൾക്ക് കൊണ്ട് പോകാവുന്ന ലഗ്ഗേജിൽ നിയന്ത്രങ്ങൾ കുറവെന്നതും യാത്ര ചെലവ് വിമാനടിക്കറ്റ് നിരക്കിന്റെ പകുതിയിൽ താഴെ മാത്രമാകും എന്നതും കപ്പൽ യാത്ര സർവീസിന്റെ മേന്മയാണ്. ചില ക്രൂയിസ് കപ്പലുകൾക്ക് 500 കാറിലുകളുടെ ഭാരം പോലും ഒരുമിച്ച് വഹിക്കാനുള്ള ശേഷി ഉണ്ട്. കൂടാതെ, കേരളത്തിലേക്ക് ആഡംബര ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി സംസ്ഥാന സർക്കാരിന്റെ ഗൾഫ് നാടുകളിൽ നിന്നുള്ള യാത്രാകപ്പൽ പദ്ധതിയിലുണ്ട്. ഇക്കാര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ച് മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റും പങ്കുവച്ചിട്ടുണ്ട്.
മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പോസ്റ്റിന്റെ പൂർണരൂപം :
മലബാറിൽ നിന്നും ഗൾഫ് നാടുകളിലേക്ക് യാത്രാ കപ്പൽ പരിഗണനയിൽ…
പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പൽ സർവ്വീസ് ആരംഭിക്കുവാൻ നോർക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കുന്നതിനായി മലബാർ ഡെവലപ്പ്മെന്റ് കൗൺസിലും കേരള മാരിടൈം ബോർഡും സംയുക്തമായി സംഘടിപ്പിച്ച ഉന്നതതലയോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.
ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളിൽ നിന്ന് വിമാന കമ്പനികൾ ഉത്സവ സീസണുകളിൽ ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട ദുരവസ്ഥയാണ് പ്രവാസികൾക്ക് നിലവിലുള്ളത്. എൽ.ഡി.എഫ് സർക്കാർ പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് 15 കോടി രൂപ ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇതു കൂടി ഉപയോഗപ്പെടുത്തി കപ്പൽ സർവ്വീസ് ആരംഭിക്കുവാനാണ് ആലോചന. യാത്രാ ഷെഡ്യുളും നിരക്കും തീരുമാനിച്ചതിന് ശേഷം യാത്രക്കാരെ കണ്ടെത്തുന്നതിനായി നോർക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള, സി.ഇ.ഒ സലീം കുമാർ, നോർക്ക ജനറൽമാനേജർ അജിത് കോലാശ്ശേരി, എം.ഡി.സി പ്രസിഡന്റ് ഷെവലിയാർ സി.ഇ ചാക്കുണ്ണി, ഭാരവാഹികളായ അഡ്വ. എം.കെ. അയ്യപ്പൻ, സുബൈർ തുടങ്ങിയവർ പങ്കെടുത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw