Posted By Editor Editor Posted On

ഇസ്രയേലിനെ പിന്തുണച്ച് ജി–7; ഇറാന്‍–യുഎസ് ചര്‍ച്ചയ്ക്ക് സാധ്യത?

ഇസ്രയേലിനെ പിന്തുണച്ച് ജി–7 ഉച്ചകോടി. ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് കാനഡയില്‍ ചേര്‍ന്ന ജി–7 രാജ്യങ്ങളുടെ പ്രതിനിധികള്‍. മധ്യപൂര്‍വേഷ്യയിലെ സ്ഥിതിഗതികള്‍ വഷളാക്കിയത് ഇറാന്‍ ആണെന്നും ജി–7 ആരോപിച്ചു. അതേസമയം, ഗാസയില്‍ വെടിനിര്‍ത്തണമെന്നും രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. മധ്യപൂര്‍വേഷ്യയില്‍ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാണ്ടതുണ്ട്. അതുകൊണ്ടാണ് സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്‍റെ നീക്കത്തെ പിന്തുണയ്ക്കുന്നതെന്നും ജി–7 പ്രസ്താവനയില്‍ വ്യക്തമാക്കി.

സാധാരണ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണമെന്നും ഇറാന് ഒരിക്കലും ആണവായുധം കൈവശം വയ്ക്കാനുള്ള അവകാശമില്ലെന്നും പ്രസ്താവനയില്‍ വിശദീകരിക്കുന്നു. എത്രയും വേഗത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇറാന്‍ തയ്യാറാകണമെന്നും ജി–7 പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ജി–7 ഉച്ചകോടിക്കിടെ നിന്നും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് മടങ്ങുകയും ചെയ്തു. ടെഹ്റാനില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന അന്ത്യശാസനം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ട്രംപ് ജി–7 ഉച്ചകോടി വെട്ടിച്ചുരുക്കിയത്. അതേസമയം, 10 ലക്ഷത്തോളം ജനങ്ങളാണ് ടെഹ്റനിലുള്ളതെന്നും ഇവരെ ഉടനടി എവിടേക്കും ഒഴിപ്പിക്കുന്നത് സാധ്യമല്ലെന്നും രാജ്യാന്തര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ യുഎസ് –ഇറാന്‍ സംഭാഷണങ്ങള്‍ വീണ്ടും ആരംഭിച്ചേക്കുമെന്നുള്ള സൂചനകള്‍ വൈറ്റ് ഹൗസ് നല്‍കി. ഈ ആഴ്ചയില്‍ തന്നെ ചര്‍ച്ച നടക്കുമെന്നാണ് യുഎസ് ഉന്നതോദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. ഒമാനില്‍ വച്ച് ആറാം വട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കുന്നതിനിടെയാണ് ഇസ്രയേല്‍,. ഇറാന്‍റെ ആണവ കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്തിയത്.

സംഘര്‍ഷം വഷളാകുന്നതിനിടെ പൗരന്‍മാരെ അതിവേഗത്തില്‍ ഒഴിപ്പിക്കുകയാണ് രാജ്യങ്ങള്‍. 100 പേരടങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘത്തെ അര്‍മേനിയയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേലിലുള്ള പൗരന്‍മാരോട് രാജ്യം വിടണമെന്നും , ജോര്‍ദനിലേക്കോ മറ്റോ മാറണമെന്നുമാണ് നിര്‍ദേശം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version