ഇറാൻ – ഇസ്രയേൽ സംഘർഷം ആറാം ദിനം; ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ച് ഇറാൻ
ഇറാൻ – ഇസ്രയേൽ സംഘർഷം ആറാം ദിവസത്തിലേക്കു കടക്കവെ ആക്രമണം ശക്തമാക്കി ഇരുരാജ്യങ്ങളും. ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ചുവെന്ന് ഇറാന്റെ റവല്യൂഷനറി ഗാർഡ് കോർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒരു കരുണയും വേണ്ടെന്ന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി എക്സിലെ കുറിപ്പിൽ അറിയിച്ചു. പോരാട്ടം ആരംഭിക്കുകയാണെന്നും ഇസ്രയേൽ ഭരണകൂടത്തിന് ശക്തമായ മറുപടി നൽകണമെന്നും അദ്ദേഹം എക്സിലെ കുറിപ്പുകളിലൂടെ ആവശ്യപ്പെട്ടു. ഡ്രോണുകളുടെ ഒരു വലിയ നിരതന്നെയാണ് ഇസ്രയേലിലേക്ക് അയച്ചതെന്ന് ഇറാൻ സേന പറഞ്ഞു. എന്നാൽ ചാവുകടൽ മേഖലയിൽ രണ്ടു ഡ്രോണുകളെ നിർവീര്യമാക്കിയതായി ഇസ്രയേൽ സൈന്യവും അറിയിച്ചു.ബുധനാഴ്ച പുലർച്ചെ ഇസ്രയേലിന്റെ യുദ്ധവിമാനങ്ങൾ ഇറാൻ തലസ്ഥാനമായ ടെഹ്റാൻ ലക്ഷ്യമിട്ടു. ഡിസ്ട്രിക്ട് 18 എന്നറിയപ്പെടുന്ന മേഖലയിൽ ഉള്ളവർ ഒഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പ് സമൂഹമാധ്യമങ്ങൾ വഴി ഇസ്രയേൽ സൈന്യം നൽകിയിരുന്നു. ടെഹ്റാനിലെ പിറൂസി, സബാലൻ, സയ്യദ് മേഖലകളിൽ സ്ഫോടന ശബ്ദം കേട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ 585 പേർ കൊല്ലപ്പെട്ടെന്നും 1,326 പേർക്കു പരുക്കേറ്റെന്നും മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. വാഷിങ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് കൊല്ലപ്പെട്ടവരിൽ 239 പേർ സാധാരണക്കാരാണെന്നും 126 പേർ സുരക്ഷാ ഉദ്യോഗസ്ഥരാണെന്നും വെളിപ്പെടുത്തിയത്. ഇറാനിൽ മഹ്സ അമിനിയുടെ മരണത്തെത്തുടർന്ന് 2022ൽ ഉണ്ടായ പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പുറത്തുകൊണ്ടുവന്നതും ഇതേ സംഘടനയാണ്.
അതിനിടെ, സംഘർഷത്തിന് ‘യഥാർഥ പര്യവസാനം’ വേണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും നിരുപാധികം കീഴടങ്ങുന്നതാണ് ഇറാന് നല്ലതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)