ഷാനെറ്റിനെ അവസാനമായി കാണാൻ അമ്മ എത്തി; ഏജന്റിന്റെ ചതിയിൽ കുവൈത്ത് ജയിലിൽ അകപ്പെട്ട ജിനു നാട്ടിലെത്തി
കുവൈത്തിൽ തൊഴിൽതട്ടിപ്പിന് ഇരയായ ജിനുവിന് ഒടുവിൽ പ്രിയപ്പെട്ട മകന്റെ മുഖം ഒരു നോക്ക് കാണാനും അന്ത്യ ചുംബനം നൽകാനും അവസരമൊരുങ്ങി. സ്വദേശി ഭവനത്തിൽ കുട്ടിയെ പരിചരിക്കുന്ന ജോലിക്ക് വേണ്ടി കുവൈത്തിലെത്തി വീസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ആദ്യം ഇന്ത്യൻ എംബസി ഷെൽട്ടറിലും തുടർന്ന് നിയമനടപടിയുടെ ഭാഗമായി ജയിലിലുമായിരുന്ന ഇടുക്കി ഒലിവുമല അണക്കര ഏഴാം മൈൽ സ്വദേശി ജിനു ഇന്ന് രാവിലെയാണ് നാട്ടിലെത്തിയത്.ജിനുവിന്റെ മകൻ ഷാനെറ്റ് ഷൈജു കഴിഞ്ഞ ചൊവ്വാഴ്ച അണക്കരയിലുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചിരുന്നു. ജിനുവിന് വേണ്ടി മൃതദേഹം സംസ്കരിക്കാതെ കുടുംബം കാത്തിരിക്കുകയായിരുന്നു. ഏകദേശം മൂന്ന് മാസം മുൻപാണ് ജിനു ജോലി തേടി കുവൈത്തിലെത്തിയത്. ജോലിക്കായി അനധികൃത ഏജന്റ് മുഖേന 20–ാം നമ്പർ വീസ(ഡൊമസ്റ്റിക് വീസ)യിലായിരുന്നു വന്നത്. എന്നാൽ കുട്ടിയെ പരിചരിക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയ വീട്ടിൽ അടുക്കളപ്പണിയടക്കം ചെയ്യേണ്ടി വന്നു.
മാത്രമല്ല, പ്രതിമാസ ശമ്പളം 40,000 രൂപ എന്നായിരുന്നു വാഗ്ദാനമെങ്കിലും 20,000 രൂപ മാത്രമാണ് നൽകിയതെന്നും ജിനു പരാതിപ്പെട്ടിരുന്നു. ഒടുവിൽ ജോലി ദുഷ്കരമായിത്തീർന്നപ്പോൾ ഇവർ നാട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞെങ്കിലും ഏജന്റ് സമ്മതിച്ചില്ല. തുടർന്ന് വീട്ടുജോലിക്കാരിയുടെ വീസയിലേക്ക് മാറ്റാനും സാധിച്ചില്ല. കൂടാതെ, പാസ്പോർട്ട് ഏജന്റ് പിടിച്ചുവയ്ക്കുകയും ചെയ്തു. പിന്നീട്, ജിനുവിനെ മറ്റൊരു സ്ഥലത്ത് ജോലിക്ക് നിർത്തി.
അവിടെയും ജോലി കഠിനമായതിനാൽ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ജോലി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് കുവൈത്ത് ഇന്ത്യൻ എംബസി ഷെൽട്ടറിൽ അഭയം തേടുകയായിരുന്നു. അപ്പോഴേയ്ക്കും വീസ കാലാവധി കഴിഞ്ഞ് പിഴ ചുമത്തപ്പെട്ടിരുന്നു. എന്നാൽ നിയമനടപടികൾ പൂർത്തിയാക്കാൻ എംബസി അധികൃതർ പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് അണക്കര ചെല്ലാർ കോവിലിനടുത്ത് അമിത വേഗത്തിലെത്തിയ ജീപ്പുമായി കൂട്ടിയിടിച്ച് മകൻ ഷാനെറ്റ് ബൈജുവും കൂടെയുണ്ടായിരുന്ന സുഹൃത്ത് അലനും മരിച്ചത്. അലന്റെ മൃതദേഹം അന്ന് തന്നെ സംസ്കരിച്ചിരുന്നു.
മകനെ അവസാനമായി കാണണമെന്ന് ജിനു ആഗ്രഹം പ്രകടപ്പിച്ചതിനെ തുടർന്ന് എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കാൻ എംബസി ശ്രമിച്ചുകൊണ്ടിരുന്നു. തുടർന്ന് അധികൃതർക്ക് വിവരം അറിയിക്കുകയും ഇസ്രയേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് അവർ തടവിൽ പാർപ്പിക്കുകയും ചെയ്തു. ഇതിനിടെ വാരാന്ത്യ അവധി വന്നതോടെ ഇന്നലെ വരെ നടപടികൾ പൂർത്തിയാക്കാൻ കാത്തിരിക്കേണ്ടി വന്നു.
ഇന്നലെ രാത്രിയാണ് കൊച്ചിയിലേക്ക് യാത്രയായത്. രാവിലെ 11:15ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഷാനെറ്റിന്റെ മൃതദേഹം മോർച്ചറിയിൽ നിന്ന് നാളെ(ചൊവ്വ) രാവിലെ വീട്ടിലെത്തിക്കുകയും മരണാനന്തര ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് മൂന്നിന് അണക്കര ഏഴാംമൈൽ ഒലിവുമല പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും. ശേഷം നാലിന് ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)