Posted By Editor Editor Posted On

യുഎഇയിൽ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും; ശരീരത്തിലെ പാടുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും

ഷാർജയിൽ കഴിഞ്ഞ വെള്ളിയാഴ്ച(18) ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശിനി അതുല്യ ശേഖറി(33)ന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും. മരണകാരണം സംബന്ധിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് ഇതുവരെയും ലഭിച്ചിട്ടില്ലാത്തതിനാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനായിട്ടില്ല.ഷാർജയിൽ നാളെ( വെള്ളി) മുതൽ ഞായർ വരെ 3 ദിവസം വാരാന്ത്യ അവധി ആയതിനാൽ ഈ റിപ്പോർട്ട് ലഭിക്കാൻ ഇനി തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വരും. അതുല്യയുടെ ശരീരത്തിൽ കണ്ടെത്തിയ പാടുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

മരണം കൊലപാതകമാണോ എന്ന് സംശയിച്ച് ഷാർജയിലുള്ള സഹോദരി അഖില അതുല്യയുടെ ഭർത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശിയും ദുബായിൽ നിർമാണ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറുമായ സതീഷിനെതിരെ ഷാർജ പൊലീസിന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ട് ലഭിക്കുന്നതോടെ മാത്രമേ അതുല്യയുടെ മരണത്തിലെ ദുരൂഹത നീങ്ങുകയും മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ വ്യക്തത വരികയുമുള്ളൂ.

നേരത്തെ സതീഷിനെതിരെ അതുല്യയുടെ കുടുംബം ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അതേസമയം, അതുല്യയെ താൻ ഉപദ്രവിച്ചിട്ടുണ്ടെന്ന് സതീഷ് മാധ്യമങ്ങളോട് സമ്മതിക്കുകയും ചെയ്തിരുന്നു. ഷാർജയുടെ പ്രധാന കേന്ദ്രവും ജനസാന്ദ്രതയേറിയ നഗരപ്രദേസശവുമായ റോള പാർക്കിനടുത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു അതുല്യയെ കണ്ടെത്തിയത്.

മരിക്കുന്നതിന് മുൻപ് തൊട്ടടുത്തെ കെട്ടിടത്തിൽ താമസിക്കുന്ന സഹോദരി അഖിലയ്ക്ക് ഭർത്താവ് സതീഷിൽ നിന്നേറ്റ ശാരീരിക പീഡനത്തിന്റെ തെളിവായി ഫോട്ടോകളും വിഡിയോകളും അയച്ചുകൊടുത്തിരുന്നു. മദ്യപിച്ച് മദോന്മനത്തനായി പലതും കാണിക്കുന്ന സതീഷിനെ ഈ വിഡിയോയിൽ കാണാം. കൂടാതെ, അതുല്യയുടെ ശരീരത്തിൽ പലഭാഗത്തും സതീഷിൽ നിന്നേറ്റ പീഡനത്തിന്റെ തെളിവുകളുമുണ്ട്. സതീഷ് രാത്രി അതുല്യയുമായി വഴക്കിട്ടിരുന്നതായി ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്.

തുടർന്ന് കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപനാണെന്നും കുടിച്ചുകഴിഞ്ഞാൽ അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ഇതിന് തെളിവായാണ് ഫോട്ടോകളും വിഡിയകളും ഇവർ സൂക്ഷിക്കുന്നത്. മാസങ്ങളായി തുടരുന്ന ഇത്തരം മാനസികവും ശാരീരികവുമായ പീഡനങ്ങളും സഹിക്കയവയ്യാതെ അതുല്യ ഷാർജ പൊലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ ഈ പരാതിയിന്മേൽ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നതിന് മുൻപേ യുവതി ജീവിതത്തോട് വിടപറഞ്ഞു. വർഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നര വർഷം മുൻപാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബായിലായിരുന്നു താമസം. ദമ്പതികളുടെ ഏക മകൾ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ താമസിച്ച് നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്. നേരത്തെ മകളെ ഷാർജയിലേക്ക് കൊണ്ടുവന്നിരുന്നെങ്കിലും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ താമസിച്ച് പഠിക്കണമെന്ന് താത്പര്യം പ്രകടിപ്പിച്ചതിനാൽ തിരിക നാട്ടിലേക്ക് അയക്കുകയായിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version