
കുവൈത്തിൽ അനധികൃത മദ്യനിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ്; ഏഷ്യൻ പ്രവാസി അറസ്റ്റിൽ
അനധികൃതമായി മദ്യം നിർമിക്കുകയും വിൽക്കുകയും ചെയ്ത കേസിൽ ഏഷ്യൻ സ്വദേശിയായ പ്രവാസിയെ ഖൈത്താൻ അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. ഇവരുടെ ക്രിമിനൽ പ്രവർത്തനത്തിന്റെ വ്യാപ്തി കണ്ടെത്താനും എത്ര കാലമായി ഇത് പ്രവർത്തിക്കുന്നു അസംസ്കൃത വസ്തുക്കളുടെ ഉറവിടം, നിർമിത മദ്യം ഇറക്കുമതി ചെയ്തതാണെന്ന് തോന്നിപ്പിക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ, ലേബലുകൾ എന്നിവയെക്കുറിച്ച് അന്വേഷിക്കാനുമാണ് അധികൃതർ റെയ്ഡിലൂടെ ലക്ഷ്യമിടുന്നത്. മഹ്ബൂലയിലെ ഇവരുടെ താമസസ്ഥലത്ത് നടത്തിയ റെയ്ഡിൽ, മദ്യനിർമാണത്തിനുള്ള ഉപകരണങ്ങളും വിൽപനയ്ക്ക് തയ്യാറായ 300ൽ അധികം മദ്യക്കുപ്പികളും സുരക്ഷാ സേന പിടിച്ചെടുത്തു. ഇറക്കുമതി ചെയ്ത മദ്യമെന്ന വ്യാജേന സ്വന്തം വീട്ടിൽ മദ്യം നിർമ്മിച്ച് വിൽക്കുന്നെന്ന വിശ്വാസയോഗ്യമായ വിവരത്തെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പാർലമെന്ററി അനുമതി നേടിയ ശേഷം നടത്തിയ റെയ്ഡിന് പിന്നാലെ പ്രതിയെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അതിനിടെ, മറ്റൊരു ഓപ്പറേഷനിൽ, പ്രാദേശികമായി നിർമ്മിച്ചതും ഇറക്കുമതി ചെയ്തതുമായ മദ്യം വിതരണം ചെയ്തതിന് മറ്റൊരു ഏഷ്യൻ പ്രവാസിയെ ഫർവാനിയ സുരക്ഷാ ഡയറക്ടറേറ്റിന്റെ പട്രോളിങ് സംഘം ജഹ്റ ഏരിയയിൽ വെച്ച് അറസ്റ്റ് ചെയ്തു.
കുവൈത്തിൽ ശൈത്യകാല വാക്സിനേഷൻ കാമ്പയിൻ തുടക്കം; ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ കരുത്ത്
കുവൈറ്റിൽ ശൈത്യകാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നടപടിയുടെ ഭാഗമായി, തുടർച്ചയായി പത്താം വർഷവും വാർഷിക ശൈത്യകാല വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് അറിയിച്ചു. ഇൻഫ്ലുവൻസ, ന്യൂമോകോക്കസ് പോലുള്ള സീസണൽ വൈറസുകളും ബാക്ടീരിയകളും രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് വെല്ലുവിളിയാണെന്നും, ഇവയ്ക്കെതിരായ പ്രതിരോധം ഉറപ്പാക്കുന്നത് മുൻഗണനാ വിഷയമാണെന്നും ആണ് തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഡോ. അൽ-സനദ് വ്യക്തമാക്കിയത്.
സെപ്റ്റംബർ പകുതിയോടെ സജീവമാകുന്ന ഈ രോഗാണുക്കളുടെ വ്യാപനം മേയ് വരെ തുടരുമെന്നും ഒക്ടോബർ മുതൽ മാർച്ച് വരെയാണ് വ്യാപനം ഏറ്റവും കൂടുതലായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശൈത്യകാലത്ത് കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരാണ് ഗുരുതരമായ സങ്കീർണ്ണതകൾക്ക് ഏറ്റവും കൂടുതൽ ഇരയാകാൻ സാധ്യതയുള്ള വിഭാഗങ്ങൾ എന്ന് ഡോ. അൽ-സനദ് മുന്നറിയിപ്പ് നൽകി.
കുവൈറ്റിൽ അമേരിക്കൻ സൈനികനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
കുവൈറ്റിലെ യു.എസ്. സൈനിക ക്യാമ്പിൽ സേവനമനുഷ്ഠിച്ചിരുന്ന അമേരിക്കൻ സൈനികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമസ സ്ഥലത്തെ കുളിമുറിയിലാണ് ഇയാളെ കഴുത്തിൽ ബെൽറ്റ് കുരുക്കി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തിൽ, സൈനികൻ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നു സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സംഭവ സ്ഥലത്ത് നിന്നും അദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പായി കരുതുന്ന രേഖയും കണ്ടെത്തി. മൃതശരീരം ഫോറൻസിക് വിഭാഗത്തിന് കൈമാറി, തുടർന്ന് അന്വേഷണം ആരംഭിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
വിദ്യാർത്ഥികൾ തമ്മിലുള്ള അക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കല്ലേ; കുവൈറ്റിൽ അധ്യാപകർക്ക് മുന്നറിയിപ്പ്
വിദ്യാർത്ഥികൾ തമ്മിലുള്ള അക്രമം കണ്ട് കണ്ണടയ്ക്കുന്ന ഏതൊരു അധ്യാപകനും യഥാർത്ഥത്തിൽ നിയമം ലംഘിക്കുകയാണെന്ന് കുവൈത്ത് ലോയേഴ്‌സ് സൊസൈറ്റിയിലെ ചൈൽഡ് സെന്റർ മേധാവി ഹൗറ അൽ ഹബീബ്. ഗാർഹിക പീഡന നിയമത്തിലെ ആർട്ടിക്കിൾ 10 പ്രകാരവും ചൈൽഡ് പ്രൊട്ടക്ഷൻ നിയമത്തിലെ ആർട്ടിക്കിൾ 27 പ്രകാരവും വിദ്യാർത്ഥികൾക്കെതിരായ അക്രമ കേസുകൾ നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്ന് ഹൗറ അൽ ഹബീബ് ആവശ്യപ്പെട്ടു. സ്‌കൂളിലോ കുടുംബത്തിലോ ഇത്തരം കേസുകൾ ഉണ്ടാകുകയാണെങ്കിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. സ്‌കൂളുകളിലെ സാമൂഹിക സേവന ഓഫീസുകൾ വഴി ഈ നിയമങ്ങൾ നടപ്പിലാക്കണമെന്ന് ഹൗറ അൽ-ഹബീബ് വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഒരു കുട്ടി അക്രമത്തിന് വിധേയമായിട്ടുണ്ടെന്ന് അറിഞ്ഞിട്ടും അത് റിപ്പോർട്ട് ചെയ്യാതിരിക്കുന്നവർക്ക് ശിക്ഷ നൽകണം. കോടതിയിൽ അക്രമ കേസുകൾ വർദ്ധിച്ച് വരികയാണെന്നും പുതിയ നിയമങ്ങളും കർശനമായ ശിക്ഷകളും നൽകുന്നത് സമീപ ഭാവിയിൽ അവ കുറയ്ക്കാൻ സഹായിക്കുമെന്നും ഹൗറ അൽ ഹബീബ് കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)