
സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി കള്ളപ്പണം വെളുപ്പിക്കൽ (AML), ഭീകരവാദ ധനസഹായം എന്നിവയ്‌ക്കെതിരെ കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്. ബാങ്കുകൾ, പണമിടപാട് സ്ഥാപനങ്ങൾ, ഹവാല ദാതാക്കൾ എന്നിവർക്കാണ് പുതിയ നിർദ്ദേശങ്ങൾ ബാധകമാകുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ കൂടുതൽ സുതാര്യമാക്കുന്നതിനും അന്താരാഷ്ട്ര മാനദണ്ഡങ്ങളോട് പൊരുത്തപ്പെടുന്നതിനുമാണ് നടപടി. അതിർത്തി കടന്നുള്ള ഇടപാടുകളും വ്യാപാര ധനസഹായവുമായി ബന്ധപ്പെട്ട ഇടപാടുകളും കൂടുതൽ കർശനമായി നിരീക്ഷിക്കും. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഉപഭോക്തൃ തിരിച്ചറിയൽ നടപടികൾ (KYC) ശക്തിപ്പെടുത്തുകയും സംശയാസ്പദ ഇടപാടുകൾ കണ്ടെത്താൻ ആധുനിക നിരീക്ഷണ സംവിധാനങ്ങൾ നടപ്പിലാക്കുകയും വേണം. സങ്കീർണ്ണമായ അന്താരാഷ്ട്ര വ്യാപാര ഇടപാടുകളിലൂടെ കള്ളപ്പണം ഒഴുകുന്നത് തടയുന്നതിനായി പ്രത്യേക പരിശോധനകളും ഏർപ്പെടുത്തും.
കൂടാതെ സാമ്പത്തിക കുറ്റകൃത്യങ്ങൾ തിരിച്ചറിയാൻ ബാങ്ക് ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകാനും നിർദ്ദേശമുണ്ട്. “സുരക്ഷിതവും വിശ്വസനീയവുമായ ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ഉറപ്പിക്കാനാണ് ഈ നടപടി,” എന്ന് ഖാലിദ് മുഹമ്മദ് ബാലാമ വ്യക്തമാക്കി. 2024–2027 കാലയളവിലെ ദേശീയ തന്ത്രത്തിന്റെ ഭാഗമായാണ് ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും വലിയ തുകകളുടെ ഇടപാടുകൾക്കുമായി കൂടുതൽ രേഖകളും പരിശോധനകളും ആവശ്യമായേക്കുമെന്ന് അധികൃതർ അറിയിച്ചു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t